Leh - Ladakh , Kashmir, Delhi , Agra Trip

(മൂന്ന് വർഷം മുൻപ്, ഡിഗ്രി പാസ്സായി കഴിഞ്ഞാൽ ലടാക്കിലേക്കുള്ള യാത്ര - ഞങ്ങൾ ഫ്രണ്ട്സ് എല്ലാരുമായി പ്ലാൻ ചെയ്ത ഒരു റോഡ് ട്രിപ്പ് ആയിരുന്നു അതെങ്കിലും പല കാരണങ്ങൾ കൊണ്ട് അംഗസംഖ്യ കുറഞ്ഞു ഞാനും നന്ദകിഷോറും മാത്രമുള്ള ഒരു ഫ്‌ളൈറ്റ് ട്രിപ്പായി ആ സ്വപ്നം കഴിഞ്ഞ ഒക്ടോബറില്‍ സാക്ഷാത്കരിക്കപ്പെട്ടു.)
↓|↓↓|↓↓|↓↓|↓↓|↓↓|↓↓|↓↓|↓↓|↓↓|↓↓|↓↓|↓


പുലർച്ചെ ആലപ്പുഴയിൽ നിന്നും അതിരാവിലെ തന്നെ എയർപോർട്ടിലേക്ക് എത്തുക  അതിസാഹസമായതിനാൽ തലേദിവസം രാത്രി തന്നെ ഫ്രണ്ട് ഷാൻകുമാർ അവന്റെ ഹിമാലയനിൽ  ഇടപ്പള്ളിയിൽ താമസിക്കുന്ന ജോയുടെ റൂമിൽ കൊണ്ട് പോയി സ്റ്റേ റെഡിയാക്കി.
.
Day_01
---------------------
രാവിലെ 6.00 AM ആയിരുന്നു ഫ്ലൈറ്റ് . ഒരു മണിക്കൂർ മുൻപ് എയർപോർട്ടിൽ ചെക്കിൻ ചെയ്യണമെന്നതിനാൽ പുലർച്ചെ 3.00AM
തന്നെ ഞങ്ങൾ റൂമിൽ നിന്നും ഹിമാലയനും എടുത്തു നേരെ എയർപോർട്ടിൽ. എന്നെ അവിടെ ആക്കി ഷാൻ അവന്‍റെ വീട്ടിലേക്ക് തിരിച്ചു.


ആദ്യത്തെ തനിച്ചുള്ള വിമാനയാത്ര യാത്ര ആയതിനാൽ ഓരോന്നും ചോദിച്ചും കണ്ടും മനസിലാക്കിയെടുത്തു. സെക്യൂരിറ്റി പരിശോധനയും , ലഗേജും കയറ്റിവിട്ട ശേഷം ചെക്കിൻ ചെയ്തു നേരെ വെയ്റ്റിംഗ് റൂമിൽ പോയി ഞങ്ങളുടെ വിമാനത്തിന്റെ വരവിനായി കാത്തിരുന്നു. അതിരാവിലെ ആയതിനാൽ വിശപ്പ് നല്ലപോലെ ഉണ്ട് അടുത്തുള്ള കൗണ്ടറിൽ പോയി ഒരു ഡോണട്ട് വാങ്ങി അകത്താക്കി. കുറച്ചധിക നേരത്തെ കാത്തിരിപ്പിനൊടുവിൽ ഞങ്ങൾക്ക് പോകേണ്ട ഇൻഡിഗോ എയർലൈസിന്റ വിമാനത്തിലേക്കുള്ള ബസിൽ കയറി വിമാനത്തിന്റെ അടുത്തേക്ക്.


വിൻഡോ സീറ്റ് ആണ് ബുക്ക് ചെയ്തിരുന്നത് . മോശം കാലാവസ്ഥകരണം വിമാനത്തിന് പറന്നുയരാനുള്ള സിഗ്‌നൽ കിട്ടാൻ വളരെ വൈകി. മഴ പുറത്തു തകർത്തു പെയ്യുന്നുണ്ടായിരുന്നു, സിഗ്നൽ കിട്ടിയ വിമാനം റൺവേയിലൂടെ ഭൂമിയില്നിന്നും ആകാശത്തേക്ക് കുതിച്ചുയർന്നു.


ഡൽഹിയിൽ ചെന്നിട്ടാകാം ബ്രേക്ഫാസ്റ്റ് എന്നു തീരുമാനിച്ചതിനാൽ  ഫ്ലൈറ്റ്ൽ നിന്നും കൂൾഡ്രിങ്ക് മാത്രമാണ് കുടിച്ചത്. അവിടെ എത്തും വരെ മൊബൈലിൽ ഗൂഗിൾ മാപ്പ് എടുത്തവെച്ചു ഏതൊക്കെ സംസ്ഥാനങ്ങളുടെ മുകളിലൂടെയാണ് പറക്കുന്നതെന്നും അവിടുത്തെ ആകാശകാഴ്ചകളും വിൻഡോയിലൂടെ നോക്കി ഇരിപ്പായി.


ഏകദേശം 10 AMയോട് അടുത്ത് ഡൽഹി ഇന്ദിരാഗാന്ധി എയർപോർട്ടിൽ വിമാനം പറന്നിറങ്ങി. അവിടെ നിന്നും ലഗ്ഗേജുമായി പുറത്തേക്കുകടന്നു, നേരെ എയർ പോർട്ട് മെട്രോ സ്റ്റേഷനിലേക്കുള്ള ഷട്ടിൽ ബസ്സ് പിടിച്ചു. ഓരോ 10min ഇടവിട്ട് 30 രൂപ ചിലവിൽ എയർപോർട്ടില്നിന്നും മെട്രോയിലേക്കും, തിരിച്ചും ബസ്സ് സർവിസ് ഉണ്ട്.


ഡൽഹി എത്തിയതായി നന്ദകിഷോറിനെ ഫോൺ ചെയ്ത് അറിച്ചു. നോയിഡ സെക്ടർ 44ൽ അമിറ്റി യൂണിവേഴ്‌സിറ്റിക്കു അടുത്തുള്ള ഒരു വീട്ടിൽ പേയിങ് ഗസ്റ്റ് ആയിട്ടാണ് നന്ദകിഷോർ താമസിക്കുന്നത്. ഇന്ന് ഫ്രഷേഴ്‌സ് ഡേ ആയതിനാൽ അവൻ താമസിക്കുന്ന റൂമിലെത്താൻ ലേറ്റ് ആകും. അവൻ കോളേജിലെ പരിപാടിക്ക്‌ എന്നെ വിളിച്ചിരുന്നങ്കിലും  ഞാൻ ആസമയം കൊണ്ട് ഖുത്തബ് മിനാർ കണ്ടിട്ടുവരാം എന്നു തീരുമാനിച്ചു.


മെട്രോ പിടിച്ചു ഖുത്തബ് മിനാർ സ്റ്റേഷനിൽ ഇറങ്ങി ഒരു ഓട്ടോ വിളിച്ചു. ഓട്ടോ ഡ്രൈവർ വളരെ സരസൻ ആയിരുന്നു. അയാൾ തന്റെ പരിചയത്തിലുള്ള ബസാറിൽ കയറിട്ടു പോകാം എന്ന് പറഞ്ഞു . കാരണം പുള്ളിക്ക് കമ്മീഷൻ തടയുന്ന കാര്യമാണുപോലും ഞാൻ സമ്മതിച്ചു. അവിടെ നിന്നും എന്നെ ഖുത്തബ് മിനാറിലേക്കുള്ള ഗേറ്റ്ൽ ഇറക്കി ആ റിക്ഷാവാല പോയി. ടിക്കറ്റ് എടുക്കുന്നതിനു മുൻപ് ലഗ്ഗേജ് അവിടെ തന്നെ ഉള്ള ക്ലോക്ക് റൂമിൽ വെച്ചു പൂട്ടി. ക്ലോക്ക് റൂമിന്റെ കാവൽക്കാരി ചേച്ചി അതിഥി ദേവോ ഭവ: എന്നുപറയുംപോലെ, നല്ല പെരുമാറ്റം കൊണ്ട് അത്‌ഭുതപ്പെടുത്തി.


ടിക്കറ്റും എടുത്ത് ക്യാമറയുമായി  അകത്തു കടന്നു. യുനെസ്കോയുടെ പൈതൃകപട്ടികയിൽ ഇടം പിടിച്ചിട്ടുള്ള ഖുത്തബ് മിനാർ , ദില്ലി സുൽത്താൻ ആയിരുന്ന ഖുത്ബ്ദീൻ ഐബക് ഇസ്ലാമിക വാസ്തുശൈലിയിൽ ഇഷ്ടിക കൊണ്ടാണ് ഇത്‌  പണികഴിപ്പിച്ചത്. വളരെ മനോഹരമായ കൊത്തുപണികളും അറബിക് കാലിഗ്രാഫിയുടെയും ഉപയോഗം ഭിത്തികളിലും മറ്റും കാണാം. ഒരു ചരിത്ര സ്മാരകം എന്നതിനുപുറമേ തദ്ദേശീയർ വിശ്രമവേളകൾ ആനദകാരമാക്കാനുള്ള ഒരു പിക്കനിക്ക് സ്പോട്ട് ആയും ഇവിടം ഉപയോഗിച്ചുപോരുന്നു.


അവിടെ നിന്നും ഇറങ്ങി അടുത്ത മെട്രോ കയറി, കോളേജിൽ ഞങ്ങളെ പഠിപ്പിച്ച വിഷ്ണു സാറിനെ കാണാൻ, സാർ പറഞ്ഞതനുസരിച്ച് ജോർ ബാഗ് സ്റ്റേഷനിൽ ഇറങ്ങി. അവിടെ ഉള്ള സഫദർജുങ്, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ ആണ് സാർ വർക്ക്   ചെയ്യുന്നത്. സാറിന്റെ വക ചെറിയ ട്രീറ്റിന് ശേഷം ഞാൻ നോയിഡ ബൊട്ടാണിക്കൽ ഗാർഡൻ മെട്രോ സ്റ്റേഷനിലേക്ക് വെച്ചുപിടിച്ചു. സന്ധ്യയോടെ അവിടെ എത്തി. നന്ദാകിഷോർ പറഞ്ഞപ്രകാരം സ്റ്റേഷനിൽ ഉള്ള ഓട്ടോ പിടിക്കാതെ അവിടെ തന്നെ ഉള്ള ഇലക്ട്രിക്ക് റിക്ഷയിൽ കയറി അവൻ താമസിക്കുന്ന ചാലാലമാർക്കറ്റിൽ  ഇറങ്ങി.(ഓട്ടോ 40 രൂപ വാങ്ങുപോൾ ഇലക്ട്രിക്ക് റിക്ഷ 10 രൂപ മാത്രമാണ് വാങ്ങുന്നത്)


മാർക്കറ്റിൽ നിന്നും നടക്കാവുന്ന ദൂരത്താണ് വീട്. അവൻ പറഞ്ഞപോലെ ഹൗസ് ഓണറെ പോയി കണ്ട് കീ വാങ്ങി . അവൻ അയാളോട് പറഞ്ഞിരുന്നത് അവന്റെ അനിയൻ നാട്ടിൽനിന്ന് വരുന്നുണ്ടെന്ന് ആണ്. അയാൾ നോക്കിയപ്പോൾ എന്നെ കണ്ടിട്ടു പുള്ളിക്ക് സംശയം പിന്നെ ഫോൺ വിളിച്ചു ഉറപ്പുവരുത്തിയ ശേഷം പുള്ളി തന്നെ റൂം ഒകെ കൊണ്ട് പോയി കാണിച്ചുതന്നു. റൂമിൽകയറി വിസ്തരിച്ചു ഒന്നു കുളിച്ചു. കോളജിലെ പരിപാടിയും കഴിഞ്ഞു അവൻ റൂമിൽവന്ന അവനെയും കൂട്ടി അടുത്തുള്ള ദാബായിൽ പോയി ഫുഡ് കഴിച്ചു. ശേഷം ചെറിയ ഒരു ഷോപ്പിംഗ്‌ തിരിച്ചു റൂമിലേത്തി പിറ്റേന്നത്തെ പരിപാടികൾ പ്ലാൻ ചെയ്ത് ശേഷം കിടന്നുറങ്ങി.
.
 Day 2
------------------------
അതി രാവിലെ  തന്നെ എണീറ്റു റെഡി ആയി ഹൗസ് ഓണറോടു യാത്രയും പറഞ്ഞു ഞങ്ങൾ രണ്ടുപേരും ബുക്ക്‌ ചെയ്ത ഓല ക്യാബ് വരുന്നതും നോക്കി നിന്നു. വെളുപ്പാൻകാലം ആയതിനാൽ കുറച്ചു വൈകിയണേലും കാർ എത്തി.
8 മണിക്കാണ് ഡൽഹിയിൽ നിന്നും ‘ലേ’യിലേക്കുള്ള ഫ്ലൈറ്റ്. മാസങ്ങൾക്കു മുന്നേ ബുക്ക് ചെയ്തതിനാൽ 2500+₹ രൂപക്ക് ടിക്കറ്റ് കിട്ടി. എയർപോർട്ടിലെ പതിവ് ചടങ്ങുകൾക്ക് ശേഷം ഫ്ലൈറ്റിനായി കാത്തിരുന്നു.


കൃത്യസമയം തന്നെ പറന്നുയർന്ന വിമാനം ഡൽഹിയും വിട്ട് ഹിമാലയൻ കാഴ്ച്ചകളിലേക് പ്രവേശിച്ചു. മഞ്ഞു മൂടിയ മലനിരകളുടെ മുകളിലൂടെയുള്ള യാത്ര പുതിയ ഒരാനുഭവമായിരുന്നു.പൈലറ്റ് , ഇപ്പോൾ റോഹ്താങ് പാസ്സിനു മുകളിലൂടെയാണ് നമ്മൾ പറകുന്നതെന്ന് അന്നൗൻസ് ചെയ്തു.


രണ്ടുമണിക്കൂർ യാത്രക്കുശേഷം ‘കുഷോക് ബാകുല റിമ്പോച്ചേ’ എയർപോർട്ടിൽ വന്നിറങ്ങി.വിമാനത്തിലെ എയർക്കണ്ടിഷനെ വെല്ലുന്ന തണുപ്പാണ് പുറത്തേക്കു ഇറങ്ങിയപ്പോൾ.


എയർപോർട്ടിൽ നിന്നും പുറത്തിറങ്ങി ഫ്ളൈറ്റിൽ വെച്ചു പരിചയപ്പെട്ട ആസാംകാരൻ അനിൽ ചൗധരിയും ഞങ്ങളോടൊപ്പം കൂടി. പുള്ളി ഒറ്റക്കാണ് , ഞങ്ങളുടെ അതെ ടൂർ പ്ലാൻ. തണുപ്പ് സഹിക്കാൻ പറ്റാതെ കയ്യിൽ കരുതിയ ജാക്കറ്റ് എടുത്തിട്ടു .


ഒരു ടാക്സി വിളിച്ചു ഞങ്ങൾ മൂന്നും കൂടി ശാന്തി സ്‌തുപത്തിനു അടുത്തള്ള ജംഗ്ഷനില്‍ വന്നിറങ്ങി. ഓഫ്‌ സീസൺ ആയതിനാൽ മിക്ക ഹോംസ്റ്റേകളും പ്രവത്തിക്കുന്നില്ലയിരുന്നു. ഒടുവിൽ ഒരു ആപ്പിൾ തോട്ടത്തിന്റെ നടുവിലെ ഗോബ എന്ന ഹോംസ്റ്റേയിൽ റൂമെടുത്തു. 800₹/Day


വളരെ മനോഹരമായിയാണ് ഹോംസ്റ്റേ ഒരുക്കിരിക്കുന്നത്. റൂമിലിരുന്നാൽ ഹിമലയമലനിരകളുടെ ഒരു അടിപൊളി വ്യൂ കാണാം പല നിറമുള്ള പൂക്കളും ആപ്പിൾ തോട്ടവും ചുറ്റും മലകളും സാച്ചുറേഷൻ കൂട്ടിയ പോലെയുള്ള നീലകാശവും ശരീരത്തിനുമാത്രമല്ല  കണ്ണിനും കുളിർമായേറിയ അനുഭവമായിരുന്നു.


മാഗി നൂഡിൽസ് അല്ലാതെ വേറെ ഭക്ഷണം ഒന്നും അവിടെ ഇല്ലായിരുന്നു. വിശപ്പുള്ളത്തിനാൽ ഞങ്ങൾക്കത് പ്രശ്‌നമേ അല്ലായിരുന്നു. ഭക്ഷണശേഷം ഫോട്ടോ എടുക്കുന്നതിനായും മറ്റും തോട്ടത്തിൽ കയറി അവിടെ കണ്ട ആപ്പിളുകൾ പറിച്ചു തിന്നാൻ തുടങ്ങി. ശേഷം റൂമിൽ പോയി ഒന്നു ചെറുതായി ഒന്നു മയങ്ങി. ഉറക്കമെണീറ്റു ഞാൻ ഒന്ന് പോയി കുളിച്ചു ഐസ് ബക്കറ്റ്‌ ചലൻജ് പോലെ അയ്യോ.!! എന്റെ തല എനിക്ക് ഫീൽ ചെയ്യുന്നില്ല. ചൂടുവെള്ളം താഴത്തെ നിലയിലെ ബാത്‌റൂമിൽ മാത്രമേ ഉണ്ടായിരുന്നുള്ളു.
ഹോംസ്റ്റേയിൽ നിന്നും നടക്കാവുന്ന ദൂരമേ ലേഹ് മെയിൻ മാർക്കറ്റിലേക്കുള്ളൂ .


നാളെ പോകാനുള്ള സ്ഥലങ്ങളിലേക്ക് പെർമിഷൻ എടുക്കുവാൻ DC ഓഫീസിൽ പോയി അതു സംഘടിപ്പിച്ചു. മൂന്നുപേർക്കും കൂടി 1500₹. പിന്നീട് ബൈക്ക് റെന്റൽ ഷോപ്പുകൾ കയറിയിറങ്ങി വാടക ചോദിച്ചു വെച്ചു. ഓഫ്‌ സീസൻ കാരണം പലകടകളും തുറന്നിട്ടില്ല. ഒരു ടൂർ ബുക്കിംഗ് ഓഫീസിൽ പോയി വിലയൊക്കെ ചോദിച്ചു വെച്ചു ഞങ്ങൾ മൂന്നുപേർക്കും കൂടി 7000₹ (ഫോർ വീലർ വിത്ത് ഡ്രൈവർ) ആകുമെന്നും ടോപ്പ് സ്റ്റേഷനിൽ മഞ്ഞു വീഴ്ച ആയതിനാൽ ബൈക്ക് റൈഡ് സേഫ് അല്ലെന്നു പറഞ്ഞു അവർ പിന്തിരിപ്പിക്കാൻ നോക്കി. ഞങ്ങൾ നാളെ വരാമെന്നു പറഞ്ഞു അവിടെ നിന്നും മുങ്ങി.


ലേഹ് മാർക്കറ്റും ലേഹ് പാലസ്സും കണ്ടു .തണുപ്പിനെ പ്രതിരോധിക്കാൻ ഗ്ലൗസും ,ഹൈ ആൾറ്റിടൂഡ്  സിക്ക്നെസിനുള്ള (AMS) ടാബ്‌ലറ്റും Noserunning, സ്കിൻ ഡ്രൈ ആയി വിണ്ടു കീറുന്നതിനും മറ്റും  ഓയിന്മെന്റും വാങ്ങി. അവിടെ തന്നെ ഉള്ള ഒരു ടിബറ്റൻ റസ്റ്റോറന്റിൽ നിന്നും ലഡാക്കി ബിരിയാണിയും കഴിച്ചു.(250₹) സാമാന്യം നല്ല ബോർ ഭക്ഷണമായിരുന്നത്.


നേരം ഇരുട്ടിത്തുടങ്ങി ഹോംസ്റ്റേ ലക്ഷ്യമാക്കി നടത്തം തുടർന്നു.വഴിയരികിലെ ചൈനീസ് റസ്റ്റോറന്റുകളിൽ നിന്നുള്ള ഗന്ധത്തിനൊപ്പം നല്ല സംഗീതവും അന്തരീക്ഷത്തിൽ പരക്കുന്നുണ്ടായിരുന്നു. നല്ല ക്ഷീണം റൂമിലെത്തിയപാടെ ഞങ്ങളെ ഉറക്കത്തിലേക്ക് ആനയിച്ചു.നാളത്തെ ഡെസ്റ്റിനേഷൻ ആയ കാർത്തുങ് ലാ സ്വപനം കണ്ടുകിടന്നുറങ്ങി. അപ്പോളും റൂമിന്റെ ഗ്ലാസ് വിൻഡോയിലൂടെ ലേയുടെ മനോഹരമായ രാത്രി കാഴ്ച്ചകൾ കാണാമായിരുന്നു..
.
Day 3
-------------------------
പിറ്റേന്ന് രാവിലെ തന്നെ എണീറ്റ്‌ ഹോംസ്റ്റേയുടെ അടുത്തുള്ള ശാന്തി സ്തൂപം ലക്ഷ്യമാക്കി നടത്തം തുടങ്ങി.


ഒരു മലയുടെ മുകളിലായാണ് പീസ് പഗോഡ മിഷന്റെ ഭാഗമായുള്ള ഈ ബുദ്ധ ക്ഷേത്രം നിൽക്കുന്നത്. കുത്തനെയുള്ള കരിങ്കൽ പടവുകൾ ഒരുപാട് കയറി മുകളിലെത്തിയപ്പോഴേക്കും ഞങ്ങൾ വളരെ അവശരായിരുന്നു.


അവിടെയുള്ള ഒരു ബുദ്ധസന്യാസി കുടിക്കാൻ ചൂടുവെള്ളം തന്നു, ഞങ്ങൾ അതിൽ ORS കലക്കി കുടിച്ചു ക്ഷീണമകറ്റി. മുകളിലേക്കു കയറി ശാന്തി സ്തൂപത്തിന്റെ മുന്നിൽ നിന്നും ഫോട്ടോ എടുക്കുകയും മറ്റും ചെയ്യ്തു. എനിക്ക് ആൽറ്റിട്യൂട് സിക്ക്നെസ് അനുഭവപ്പെടാൻ തുടങ്ങിയപ്പോൾ ഒരു ടാബ്‌ലറ്റ് ഡയമോക്സ് കഴിച്ചു.


അവിടെ നിന്നാൽ ലേ യുടെ മനോഹരമായ വിദൂര കാഴ്ച്ചകളും വിമാനത്താവളത്തിലേക്ക് പറന്നിറങ്ങുന്നതും ഉയർന്നുപോകുന്നതുമായ വിമാനങ്ങളും താഴെ പട്ടാള ക്യാമ്പുകളും മഞ്ഞ ഇലകൾ ഉള്ള മരകൂട്ടങ്ങളും കാണാമായിരുന്നു.


’ശാന്തി സ്തൂപം’ഞങ്ങളുടെ നാട്ടിലെ (ആലപ്പുഴയിലെ) കരുമടികുട്ടന്റെ ഒരു വലിയ പതിപ്പാണ് .അവിടെ നിന്നും തിരിച്ചു റൂമിലേക്കുപോയി കുളിച്ചു റെഡി ആയി (ഈ യാത്രയിൽ ജമ്മു എത്തുന്നവരെ പിന്നെ കുളിക്കാൻ പറ്റിയിട്ടില്ല). റൂം വെക്കേറ് ചെയ്ത് ഞങ്ങൾ ‘ലേ’ മാർക്കറ്റിലേക്ക് പോയി.


നേരത്തെ തന്നെ നോക്കിവെച്ചിട്ടുള്ള റെന്റല്‍ ഷോപ്പില്‍ പോയി ഞങ്ങൾ 2 പേർക്കും കൂടി ഒരു ബജാജ് അവഞ്ചർ ബൈക്കും(800₹/day). കൂടെയുള്ള അനിൽ ചൗധരി ബ്രോ, ബജാജ് വിക്രാന്ത് 600₹/day ക്കും റെന്റിനെടുത്തു. ബുള്ളെറ്റിന് 1600₹/day ആയിരുന്നു വാടക. ബുള്ളറ്റ് എങ്ങെനെ നോക്കിയാലും ധനനഷ്ടവും നഷ്ടവും വഴിയിൽ കിടക്കാൻ ചാൻസും ഉള്ളതിനാൽ അതു വേണ്ടന്നുവെച്ചു.
ലേഹ് പെട്രോൾ പമ്പിൽ കയറ്റി 1000₹ക്ക് ഇന്ധനം നിറച്ച ശേഷം വണ്ടി കാർത്തുങ് ലാ ലക്ഷ്യമാക്കി പായിച്ചു. 150+km ദൂരം ഉണ്ട് ഇന്നത്തെ റൈഡിന്.


ഇന്റർനെറ്റും GPS ഉം ഒന്നും ഇല്ലാത്തതിനാൽ റെന്റൽ ഷോപ്പിൽ നിന്നും കിട്ടിയ മാപ്പും വഴിയിൽ കാണുന്ന ആളുകളോട് ചോദിച്ചും സൈൻ ബോർഡ് നോക്കിയുമാണ് യാത്ര. വളരെ മനോഹരമായ  ഗ്രാമവഴികളിലൂടെയും പൊടിപ്പാറുന്ന ഹിമാലയൻ പാതകളും പിന്നിട്ട് 18379.ft മുകളിൽ മഞ്ഞിൽ കുളിച്ചുനില്കുന്ന ‘കാർത്തുങ് ലാ’ യിലെത്തിച്ചേർന്നു. 1976ൽ നിർമിച്ച പാത 1988ൽ വഴി യാത്രക്കായി തുറന്നു കൊടുത്തു. സിയാച്ചിനിലേക്കുള്ള അവശ്യ വസ്തുക്കൾ കൊണ്ട് പോകുന്ന വഴിയായതിനാൽ നയതന്ത്ര പരമായി വളരെ പ്രധാനപ്പെട്ട പാത ആണിത്.


വന്നപാടെ ബൈക്ക്‌ മഞ്ഞിൽ തെന്നി വീഴുകയാണുണ്ടായത്. അവിടെ ഞങ്ങൾ RX100ലും ഡ്യൂക്ക്ലുംമായി കണ്ണൂരില്നിന്നും വന്നവരെ പരിചയപെട്ടു. ആദ്യമായി മഞ്ഞു കാണുന്നതിന്റെ ആക്രാന്തം മഞ്ഞു വാരിയേറിഞ്ഞും മഞ്ഞിൽ കിടന്നും ഉരുണ്ടുമൊക്കെ തീർത്തു. എല്ലാവരും ചെയ്യുന്ന പോലെ അവിടെ നിന്നൊരു ഫോട്ടോയും എടുത്തു.


-5°c ആയിരുന്നു അപ്പോൾ അവിടുത്തെ തണുപ്പ്. വിറക്കാൻ തുടങ്ങിയപ്പോൾ ഞങ്ങൾ അവിടെയുള്ള ചായക്കടയിൽ കയറി. അവിടെ വെച്ചു പരിചയപ്പെട്ട മലയാളി മധ്യവയസ്ക്കന്മരുമായി കോഫിയുംകുടിച്ചു സൊറ പറഞ്ഞിരുന്നു.


പുറത്തിറങ്ങി  വണ്ടിയുമായി അവിടെ നിന്നും ഇറങ്ങി. പലതവണ വീണത്തിനാൽ ഞാൻ ഇറങ്ങി മഞ്ഞിലൂടെ നടത്തം തുടങ്ങി. അവർ രണ്ടാളും കൂടി ബൈക്ക് പതിയെ ഓടിച്ചുപോന്നു.


4.km ദൂരെ വരെ മഞ്ഞു വീണുകിടക്കുകയാണ്. വളരെ ശ്രെദ്ധിച്ചുവേണം മഞ്ഞിലൂടെ നടക്കാൻ എപ്പോൾ വേണമെങ്കിലും തെന്നിവീഴാം. നടന്നു നടന്ന് തളർന്ന് ഇരിക്കുമ്പോഴാണ് ദൈവദൂതനെ പോലെ ഒരു ലഡാക്കി ഫാമിലി ആൾട്ടോ കാറിൽ എനിക് ലിഫ്റ്റ് തരുന്നത്. അവർ എന്നെ അടുത്ത സെറ്റിൽമെന്റായ ‘നോർത്ത് പുളു’ വിൽ ഇറക്കി. അവിടെയാണ് അടുത്തു മനുഷ്യവാസമുള്ള പ്രദേശം. നന്ദകിഷോറും,ചൗധരി ബ്രോയും ബൈക്കും കൊണ്ട് വരുന്ന ടൈം അത്രെയും ഞാൻ അവിടെ ഉള്ള ഒരു പൂട്ടിപോയ ചായക്കടയി കയറി ഇരുന്നു. അത്യാവശ്യം തെരുവുനായ്ക്കളെ കാണാമായിരുന്നവിടെ അവയ്ക്ക് ‘സെയിന്റ് ബർണാഡ്’ എന്ന മുന്തിയ ഇനം നായകളുടെ ഛായയാണ്.


കുറച്ചുമണിക്കൂറുകൾ എടുത്തു അവർക്ക് താഴെ എത്താൻ. വന്നപാടെ ഇവിടെ പ്രവർത്തിക്കുന്ന ഒരു ചായക്കടയിൽ കയറി ഞങ്ങൾ ചായകുടിച്ചു. അടുത്തുതന്നെ പട്ടാള ക്യാമ്പ് ഉണ്ടായിരുന്നതിനാൽ ചായകുടിക്കാൻ വന്നവരിൽ അധികവും പട്ടാളക്കാരയിരുന്നു. ഇരുട്ടും മുൻപ് നുബ്രാ വാലിയിൽ എത്തണമെന്നതിനാൽ അവിടെ നിന്നും വേഗം ഇറങ്ങി.


നേരം ഇരുട്ടിതുടങ്ങിരിക്കുന്നു വലിയ ഹെയർ പിൻ വളവുകളും കണ്ണെത്താദൂരം പരന്നു കിടക്കുന്ന വിജനമായ റോഡുകളും പിന്നിട്ട് ഞങ്ങൾ രാത്രി 9 മണിയോടെ നുബ്രാ വാലിയിൽ എത്തിച്ചേർന്നു. തണുപ്പിന്റെ കഠിന്യമേറി വന്നതിനാൽ ആദ്യം കണ്ട ഹോട്ടലിൽ തന്നെ കയറി റൂം എടുത്തു 1600₹/day.


-11°c ആയിരുന്നു അന്നത്തെ  രാത്രിയിലെ തണുപ്പ് . രാത്രി ഭക്ഷണം അതേ ഹോട്ടലിൽ നിന്നും തന്നെ കഴിച്ചു. ബെഡിന്റെ കനമുള്ള 2 ബ്ലാങ്കെറ്റും പുതച്ചാണ് കിടപ്പ്.
.
Day 4
--------------------
പിറ്റേന്ന് രാവിലെ തന്നെ ഡിസ്കിറ്റ് മൊണാസ്ട്രി കാണാൻ ഇറങ്ങി.


മലമുകളിലെ ഭീമാകാരമായ ബുദ്ധന്റെ പ്രതിമയാണ് അവിടുത്തെ പ്രധാന കാഴ്ച. അവിടെ നിന്നാൽ താഴെ നുബ്രാ നദിയും മരുഭൂമികളും കാണാമായിരുന്നു.അവിടെ കണ്ട പ്രയർ വീലുകൾ എല്ലാം കറക്കിവിട്ടുകൊണ്ട് ഞങ്ങൾ താഴേക്കിറങ്ങി.


അവിടെ നിന്നും നുബ്രാ വാലിയിൽ മാത്രം കാണപ്പെടുന്ന ബാക്ട്രീയൻ ഒട്ടകങ്ങളെ കാണാൻ അടുത്തുള്ള മരുഭൂമിയിലേക് പോയി. വംശനാശഭീഷണി നേരിടുന്ന ജീവികളിൽ ഒന്നാണ് ബാക്ട്രീയൻ ഒട്ടകം. നാടൻ ഒട്ടകത്തിന്റെ പൂർവികരായ ഇവയെ ഗോബി മരുഭൂമി പ്രദേശത്ത് കാണാം. ചൈനയിലും മംഗോളിയയിലുമായ് ഏകദേശം 1000 എണ്ണമേ ബാക്കിയുള്ളു. ഒട്ടകത്തിന്റെ പുറത്തു സവാരി നടത്താൻ 500/head ആവുമെന്നതിനാൽ ഞങ്ങൾ അവിടെ നിന്നും മരുഭൂമിയുടെ മറ്റൊരു വശത്തേക്ക് പോയി.റോഡുകൾ സാൻഡ് സ്റ്റോമടിച്ച് അവിടവിടെയായി മണലിൽ മൂടികിടക്കുന്നു. അവിടെ വെച്ച്‌ ഞങ്ങളെ പട്ടാളക്കാർ തടഞ്ഞു. നിങ്ങൾ ഇപ്പോൾ പട്ടാള നിയന്ത്രണമേഖലയിൽ ആണെന്നും പറഞ്ഞു തടഞ്ഞു. ഞങ്ങൾ അവിടെ നിന്നും റൂമിലേക്ക് യാത്രതിരിച്ചു.


തിരിച്ച് റൂമിൽ ചെന്നു ലഗ്ഗേജുമായി ഞങ്ങൾ അടുത്ത ലക്ഷ്യസ്ഥാനമായ പാങ്ങോങ് ടോസോ ലേക്ക്. ഏകദേശം 200km  ദൂരമുണ്ട് പാങ്ങോങ്ങിലേക്ക്.പോകുന്നവഴി പെട്രോൾ പമ്പ് എന്നുപോലും തോന്നിക്കാത്ത ഒരു പമ്പിൽകയറി 500₹കൂടി പെട്രോൾ അടിച്ചു.


പകൽ വെളിച്ചത്തിലാണ് തലേദിവസം രാത്രി കടന്നുവന്ന വഴികൾ അത്രയും മരുഭൂമിയും നുബ്രാ നദി ഒഴുകിയിരുന്ന റോഡിലൂടെയും ആണെന്ന് മനസിലായത്.ഏതോ അന്യഗ്രഹത്തിന്റെ ഉപരിതലം പോലെ തോന്നിപ്പിക്കുന്ന പ്രദേശം.


അടുത്തുകണ്ട ഒരു വിജനമായ ഒരു ജംഗ്ഷനിലുള്ള ദാബായിൽ കയറി ആലു പറാത്തായും ജ്യൂസും കുടിച്ചു.
പൊട്ടിപ്പൊലിഞ്ഞു പൊടിപറകുന്ന ഹിമലയപാതകൾ പിന്നിട്ട് ഗ്രാമവഴികളിലേക് പ്രവേശിച്ചു.


ഇടക്ക് വഴിതെറ്റിയ ഞങ്ങൾക്ക്‌ ശെരിയായ വഴി ചോദിക്കാൻ ആ പരിസരത്ത് ഒരു മനുഷ്യകുഞ്ഞുപോലുമില്ലായിരുന്നു. ഒടുവിൽ അതുവഴി വിറകുകൊള്ളിയും ശേഖരിച്ചു  വന്ന ഒരു ലഡാക്കി വൃദ്ധ അവരുടെ ഭാഷയിൽ പറഞ്ഞു തന്നു അവരുടെ ഭാഷ ഞങ്ങൾ മൂന്നുപേർക്കും മനസിലായില്ലങ്കിലും ആംഗ്യഭാഷയിൽ കാര്യം മനസിലാക്കിയെടുത്തു. ഈ സമയം എനിക്ക് അരശുംമൂട്ടൽ അപ്പുക്കുട്ടൻ കാട്ടിൽ വഴിചോദിക്കാൻ പോയ സന്ദർഭമാണ് ഓർമായിലെത്തിയത്.


ഉരുളൻങ്കല്ലുകളും ചരലും നിറഞ്ഞ ചെറിയ നദികൾ മുറിച്ചു കടന്നുവേണം ഞങ്ങൾക്കുപോകാൻ. സന്ധ്യയോടെ ഞങ്ങൾ പാങ്ങോങ് എത്തി. ഓഫ് സീസണ് കാരണം ഹോം സ്റ്റേകൾ ഒന്നും പ്രവർത്തിക്കുന്നിലയിരുന്നു. പ്രവർത്തിക്കുന്നവയ്ക്ക് 3000-6000₹ വരെ റേറ്ററും. അവസാനം അവിടെയുള്ള ഗ്രാമവാസിപറഞ്ഞപ്രകാരം  ഒരു വീട്ടിൽ താമസം ശെരിയാക്കി 800₹/day. കന്നുകാലിമേയ്ക്കലാണ് അവരുടെ പണി. കൂടെ മുറിയും വാടകയ്ക്ക് കൊടുക്കുന്നു.


തണുപ്പ് നല്ലപോലെ കേറിവരുന്നുണ്ട്.രാത്രി കഞ്ഞിയായിരുന്നു ഭക്ഷണം അതുകുടിക്കാൻ അവരുടെ അടുക്കളയിലെ അടുപ്പിന്റെ ചുവട്ടിൽ തീ കാഞ്ഞു ഞങ്ങൾ ഇരുന്നു. ഒരു മുത്തച്ഛനും അയാളുടെ മകനും ഭാര്യയും കുട്ടിയും അടങ്ങുന്ന ഒരു കുടുംബം.
മുത്തച്ഛന് 90 മേൽ പ്രായം ഉണ്ട് പക്ഷേ കണ്ടാൽ തോന്നില്ല. പേരകുട്ടി ‘നാംങ്കിൽ’ ഒന്നാം ക്ലാസ്സിലും പഠിക്കുന്നു. അടുക്കളയുടെ ഒത്ത നടുക്കത്തെ കത്തുന്ന അടുപ്പിന്റെ ചുറ്റിനും ഇരുന്നു ഞങ്ങൾ എല്ലാരും കൂടെ ഭക്ഷണം കഴിച്ചു. 10pm കഴിഞ്ഞാൽ ഇവിടെ വൈദുതി ലഭ്യമാവില്ല പോരാത്തതിന് ഇവിടെ ഫോണിൽ സിഗ്നലും കിട്ടിട്ടില്ല. ആകെ കാശ്മീർ സിം ഉള്ളത് ചൗധരി ബ്രോക്കു മാത്രമാണ്. ഞങ്ങളുടെ സിംകാർഡുകൾ ലഡാക്കിൽ വന്നിറങ്ങിയപ്പോൾ തന്നെ ഇന്നാക്റ്റീവ് അയതാ.


അടുക്കളയും ടോയ്ലറ്റുമെല്ലാം റൂമില്നിന്ന്നും അകലെയാണ്.
പുറത്ത് ആകാശത്ത് ഞാൻ ഇതുവരെ കണ്ടിട്ടില്ലാത്തതരം കാഴ്ചകൾ.
ആകാശം നക്ഷത്രങ്ങൾകൊണ്ട് തിങ്ങിനിറഞ്ഞിരിക്കുന്നു പല നിറങ്ങളിലുള്ള ഏതൊക്കെയോ ഗ്രഹങ്ങൾ വിണ്ണിൽ മിന്നിമാഞ്ഞുകളിക്കുന്നു . പാഞ്ഞു പോകുന്ന വാൽനക്ഷത്രങ്ങൾ.ഇതൊക്കെ ഞാൻ വേറേയേതോ ഒരു ഗ്രഹത്തിലെന്ന പോലെ തോന്നാലുണ്ടാക്കി.


ക്ഷീരപഥം ക്യാമറയിൽ ആകണം എന്ന ആഗ്രഹം ഉണ്ടങ്കിലും അസഹ്യമായ തണുപ്പുകരണം മുറിയിൽ നിന്നു പുറത്തിറങ്ങിയില്ല ക്ഷീണം കാരണം ഉറങ്ങിയതും അറിഞ്ഞില്ല.
.
Day 5
----------------------


രാവിലെ തന്നെ ചൗധരി ബ്രോ വിളിച്ചെഴുനേല്പിച്ചു തടാകത്തിലെ സൂര്യോദയം കാണിച്ചുതന്നു. മുറിയുടെ വാതുക്കൽ നിന്നാൽ മാത്രം മതി, പർവ്വതങ്ങൽ കിടയിലൂടെ സൂര്യൻ പൊങ്ങിവരുന്ന കാണാം. മുത്തച്ഛൻ പറഞ്ഞു ആ കാണുന്ന രണ്ടുമലകൾ കഴിഞ്ഞാൽ ചൈനയാണ്
ഈ ഗ്രാമത്തിൽ വൈദുതി എത്തിട്ടില്ല. സോളാർ പവർ ഉപയോഗിചാണ് ഇലക്ട്രിക് ഉപകരണങ്ങൾ ഉപയോഗിക്കുന്നത്.
ഞങ്ങൾക്കു രാവിലെ ഉപയോഗിക്കാനുള്ള ചൂടുവെള്ളവും സോളാർ വാട്ടർഹീറ്ററിൽ നിന്നുമാണ് കൊണ്ടുവന്നത്. തണുപ്പിന്റെ കാഠിന്യം കുറയും വരെ കാപ്പിയും കുടിച്ചു വെയിൽ കാഞ്ഞിരുന്നു.


പ്രാതൽ ബ്രഡും ഓംലറ്റും അവിടുന്നു തന്നെ കിട്ടി. അതും അകത്താക്കി ഞങ്ങൾ അവിടം വിട്ടു നേരെ തടാകകരയിലേക്ക്.


ഉരുളൻ കല്ലുകൾ നിറഞ്ഞ വഴികളിലൂടെ തടാകക്കാരയിൽ എത്തി. അവിടെ ‘ത്രീ ഇടിയേറ്റസ്’ മൂവിയിലെ ചില ഉപകരണങ്ങൾ കാണാമായിരുന്നു . ഇവിടെ ആയിരുന്നു ആ സിനിമയുടെ ക്ലൈമാക്സ് ഷൂട്ട് ചെയതത് മാത്രമല്ല ദിൽ സേ, ജബ് തക് ഹൈ ജാൻ പോലെ നിരവധി സിനിമകൾ ഇവിടെ ചിത്രീകരിച്ചിട്ടുണ്ട് .


14270.ft മുകളിൽ 45km ഇന്ത്യയിലും 90km ചൈനയിലുമാണ്
തടാകം കിടക്കുന്നത് തടാകത്തിലും റോഡിലുമുള്ള അതിർത്തി രേഖ (ലൈൻ ഓഫ് ആക്ച്വൽ കൺട്രോൾ) കടക്കാൻ ചൈനീസ് സൈന്യം 2014 ൽ നടത്തിയ ശ്രമം ഇന്ത്യൻ ടിബറ്റൻ ബോർഡർ പോലീസ് തടഞ്ഞിരുന്നു. ഇന്ത്യൻ ഭാഗത്തേക്ക് ബോട്ടുകളിലാണ് ചൈനീസ് സൈന്യം എത്തിയത്.
1962 ലെ ഇന്ത്യ - ചൈനീസ് യുദ്ധത്തിൽ ഈ പ്രദേശം പീപ്പിൾസ് ലിബറേഷൻ ആർമി പിടിച്ചെടുത്തിരുന്നു.
തടാകത്തിന്റെ ആഴംകുറഞ്ഞിടത്തു ഗ്ലാസ് പോലെ ഐസ്  മുകളിൽ ഉറഞ്ഞു വരികയാണ്
(റെഫ്രിഡ്ജറേറ്ററിലേ ഫ്രീസിറിന് താഴെയുള്ള ചില്ലർ പോലെ.)
തടാകത്തിൽ തിരയുള്ളതിനാൽ അവിടെ ഈ പ്രശ്നം ഇല്ലായിരുന്നു.
തണുപ്പുള്ള വെള്ളത്തിൽ കുളിക്കുന്ന പക്ഷികളെയും മറ്റും കാണാമായിരുന്നു.


ഞങ്ങൾ അവിടെ നിന്നും ഫോട്ടോയും മറ്റും എടുത്ത ശേഷം തിരിച്ചു ചാങ് ലാ പാസ്സ് വഴി ലേ ലക്ഷ്യമാക്കി യാത്ര തുടങ്ങി.


പോകുന്നവഴി മഞ്ഞപുല്മേടുകളും ഇളം നീല നിറത്തിലെ നദികളും കടന്നാണ് യാത്ര വഴിയരികിൽ ഓടിനടക്കുന്ന കുതിര കൂട്ടങ്ങളെയും ‘യാക്കി’ന് പറ്റങ്ങളെയും കണ്ടു.


സമുദ്ര നിരപ്പിൽനിന്നും 5360 മീറ്റർ മുകളിലാണ് ചാങ് ലാ പാസ്സ് (3rd highest motorable pass on the world) അതുവഴി കടന്നുവേണം ലേ ടൗണിൽ എത്താൻ. മഞ്ഞുവീണുകിടക്കുന്ന ചാങ് ലാ പാസ്സിലൂടെ വളരെ സൂക്ഷിച്ചാണ് വണ്ടി ഓടിച്ചു കടന്നത്. അവിടെയും ഫോട്ടോ എടുക്കാൻ നിർത്തിയെങ്കിലും തണുപ്പിന്റെ കാഠിന്യം കൂടിയപ്പോൾ  അവിടം വിട്ടു. ആ കൊടും തണുപ്പിലും ഇന്ത്യൻ ആർമി കര്‍മ നിരതനായിരിക്കുന്നതു കണ്ടു.


പല ഗ്രാമവഴികളും മരുഭൂമികളും പട്ടാള ക്യാമ്പുകളും പിന്നിട്ട് സന്ധ്യയോടെ ഞങ്ങൾ ലേഹ് ടൗണിൽ എത്തി. അവിടെ റെന്റൽ ഷോപ്പിൽ ബൈക്ക് തിരിച്ചേല്പിച്ച ശേഷം ലഗ്ഗേജുമായി ഞങ്ങൾ ശ്രീനഗറിൽ പോകുവാനുള്ള വണ്ടി അന്വേഷിച്ചു നടന്നു. ബസ് പിറ്റേന്ന് വെളുപ്പിനെ മാത്രമേ ഉള്ളു എന്നറിഞ്ഞതിനാൽ മറ്റുവഴി എന്നനിലയിൽ ഒരു ട്രാവൽ ഓഫീസിൽ ബന്ധപെട്ടു അവർ 6000₹ ആണേൽ രാത്രി 10 മണിക്ക് പോകുന്ന ഷെവർലെ ടവേറെ കാറിൽ 3 സീറ്റ് തരാമെന്നു പറഞ്ഞു.


ഒരു ദിവസം കൂടി അവിടെ ചിലവഴിക്കണ്ട എന്നതീരുമാനത്തിൽ ഞങ്ങൾ ആ ഓഫർ സ്വീകരിച്ചു. പറഞ്ഞ സമയം തന്നെ വണ്ടി വന്നു. ഞങ്ങളെയും കയറ്റികൊണ്ട് വണ്ടി ശ്രീനഗറിലേക്….

മോഷൻ സിക്ക്നെസ് ഉള്ളതിനാൽ ടാബ്‌ലറ്റ് കഴിച്ചിട്ടാണ് വണ്ടിയിൽ കയറിയത്. ഞങ്ങൾ മൂന്നുപേരും കാശ്മീർകാരൻ ഡ്രൈവറുമൊഴിച്ചു ബാക്കിയുള്ള  യാത്രക്കാർ ബീഹാറികളായിരുന്നു.
 
നമ്മുടെ കേരളത്തിൽ ബംഗാളികൾ (പൊതുവെ അങ്ങനെയാണല്ലോ പറയുന്നത്) എന്നപോലെ കശ്മീരിൽ പണിയെടുക്കാൻ വരുന്നവരിൽ അധികവും ബീഹാറികളാണ്. അവർ തിരിച്ചു നാട്ടിൽപോകുന്ന വഴിയാണിത്.


രാത്രി യാത്രയിൽ പ്രത്യേകിച്ചു കാഴ്ചകൾ ഒന്നും കാണാൻ ഇല്ലാത്തതിനാലും കഴിച്ച മരുന്നിന്റെ എഫക്ട് കൊണ്ടും ഞാൻ പെട്ടന്നുതന്നെ ഉറങ്ങി പോയി.
.
Day 6
-----------------------


ഏതാനും മണിക്കൂറുകൾക്കു ശേഷം  ചായ കുടിക്കുവാൻവേണ്ടി വണ്ടി കാർഗിലിൽ നിർത്തി. ഡ്രൈവറും മറ്റുള്ളവരും ചായകുടിക്കാനായി ഇറങ്ങി.പുറത്തു നല്ലതണുപ്പായിരുന്നുവെങ്കിലും കടയുടെ മുന്നിൽ പോയി കുറച്ചുനേരം ഞാൻ നിന്നു.
ആ സമയം 1999ൽ ഈ അതിർത്തിയിൽ നുഴഞ്ഞുകയറിയ പാക്കിസ്ഥാൻ പട്ടാളക്കാരേയും തീവ്രവാദികളേയും തുരത്താനായി വീര മൃത്യുവരിച്ച അഞ്ഞൂറിലധികം വരുന്ന പട്ടാളക്കാരെകുറിച്ചാണ് ഞാൻ ചിന്തിച്ചത്. ആയിരത്തിലധികം പേർക് പരിക്കേൽക്കുകയും പിൽക്കാലത്തു അംഗപരിമിതർ ആവുകയും ചെയ്ത ആ യുദ്ധം കുട്ടിക്കാലത്തു ടെലിവിഷനിൽ ഞാൻ കണ്ട ആദ്യ സംഭവവുമാണ്.


ചായ കുടിച്ചുകഴിഞ്ഞു അവിടെ നിന്നും വണ്ടി എടുത്തു. ഞാൻ പഴേയപോലെ ഉറക്കത്തിലേക്കും.
പുലർച്ചെ വണ്ടി ബ്രേക്ക് ചെയ്യുന്നത് കണ്ടാണ് ഉറക്കമുണർന്നത്. ടയർ പഞ്ചർ ആയിരിക്കുന്നു. ഡ്രൈവർ അതുമാറ്റുന്നവരെ ഞങ്ങൾ റോഡിനു സമാന്തരമായി ഒഴുകുന്ന സിന്ധുനദിയിടെ കരയിൽ ഇരുന്നു. സിന്ധുനദിതട സംസാകാരവും സിന്ധുനദിയുടെ പോഷക നദികളെ കുറിച്ചുമൊക്കെ ഹൈസ്‌കൂളിൽ പഠിച്ചതൊക്കെ ആ സമയം മനസ്സിലൂടെ മിന്നിമാഞ്ഞു.  


അവിടെ നിന്നും വണ്ടി ശ്രീനഗറിനു മുൻപായി
പല്ലുതേക്കുന്നതിനും മറ്റുമായി നിർത്തി. ഞങ്ങൾ വന്നിറങ്ങിയ സമയം മോശമാണെന്ന് ഞങ്ങള്‍ക്ക് തോന്നി. ആളുകൾ തമ്മിലുള്ള അടിപിടിയും, അവിടുത്തുകാർ നമ്മളെ നോക്കുന്ന രീതിയും (ഇവന്മാർ ഏതാണ്ട് അന്യഗ്രഹത്തിൽ നിന്നു വന്നപോലെ) ആയുധധാരികളായ പട്ടാളക്കാരെ എവിടെയും കാണാമായിരുന്നു മിനിറ്റുകൾ ഇടവിട്ട് റോഡിലൂടെ പാഞ്ഞുപോകുന്ന മിലിറ്ററി ട്രക്കുകളും മറ്റ് മിലിറ്ററി സന്നാഹങ്ങളും, റോഡിൽ മർഗ്ഗതടസ്സം സൃഷ്ടിക്കുന്നവരെ അടിച്ചോടിക്കുന്ന സൈനികരെയുംമാണ് അവിടെ എനിക്ക് കാണാൻ കഴിഞ്ഞത്. എന്തുകൊണ്ടും കലുഷിതമായ ഒരു അന്തരീക്ഷം.  


വളരെ ക്ഷീണിതരായ ഞങ്ങൾ ശ്രീനഗറിൽ നിന്നും  ഗുലമാർഗിൽ പോകാനുള്ള പ്ലാൻ പെട്ടെന്നുതന്നെ ചേഞ്ച് ചെയ്യ്തു പിന്നീടൊരിക്കൽ വരാമെന്നു വെച്ചു.ദാൽ തടാകവും  ശിക്കാരയുമെല്ലാം കണ്ടുകൊണ്ട് വണ്ടി ജമ്മുവിലേക്ക്.


റോഡ് സൈഡിൽ  ഗോതമ്പ് പാടങ്ങൾക്കും ആപ്പിൾ തൊട്ടങ്ങൾക്കും ഇടയിലുള്ള ഒരു ദാബായിൽ ഭക്ഷണം കഴിക്കുവാനും മറ്റുമായി വണ്ടി നിർത്തി.
അവിടെനിന്നും പൊടിപറക്കുന്ന പൊട്ടിപ്പൊളിഞ്ഞ റോഡുകളിലൂടെ ഇന്ത്യയിലെ ഏറ്റവും വലിയ ടണൽ റോഡായ ചെന്നാണി-നഷ്‌റി ([9km]Patnitop Tunnel) വഴിയാണ് വന്നത് . കാശ്മീർ മേഖല കഴിഞ്ഞതും ജമ്മു പോലീസ് ഞങ്ങളെ തടഞ്ഞു ഓവർ ലോഡ് ആണെന്ന് പറഞ്ഞാണ്‌ പിടിച്ചത് പക്ഷേ അവർക്ക് വേണ്ടത് കൈക്കൂലി മാത്രമാണ്. അവർക്കുള്ള പണം കൊടുത്തിട്ട് ഡ്രൈവർ വണ്ടിയെടുത്തു.  


വൈകുന്നേരം 6 മണിയോടെ ഞങ്ങൾ ജമ്മു ടൗണിൽ എത്തിച്ചേർന്നു. ഡ്രൈവർ പറഞ്ഞതുകയില്നിന്നും കൂടുതൽ ചോദിച്ചത് കൊറച്ചുനേരത്തെ തർക്കത്തിൽ കലാശിച്ചു. ഒടുവിൽ ഞങ്ങൾ പറഞ്ഞതിലും 1000₹ അധികം നൽകി പ്രശ്നം പരിഹരിച്ചു.


ടൗണിൽ തന്നെയുള്ള ഒരു ഹോട്ടലിൽ 800₹ റൂം എടുത്തു. വളരെ ഗംഭീരമായ റൂമാണ്‌ വാല്യു ഫോർ മണി  എന്നുപറഞ്ഞാൽ തെറ്റില്ല. നല്ലപോലെ കുളിച്ചതിനുശേഷം ഞാനും ചൗധരി ബ്രോയും കൂടി ജമ്മു ടൌൺ കാണാൻ ഇറങ്ങി. ദീപാവലിക്ക് രണ്ട് ദിവസം മുന്നേ കാണാവുന്ന ആഘോഷങ്ങൾ ആയിരുന്നു അവിടെ എല്ലാം. അവിടെ തന്നെയുള്ള ഒരു ദാബായിൽ കയറി കാശ്മീരി സ്‌പെഷ്യൽ തളി അകത്താക്കി. വളരെ ഹെവി ക്വാന്റിറ്റി ഫുഡ് ആയതിനാൽ അധികം കഴിക്കാനായില്ല. അതു പാഴ്‌സൽ ആക്കി വാങ്ങി. വൈദ്യുതവിളക്കുകൾ കൊണ്ട് അലങ്കരിച്ച തെരുവുകളിലൂടെ ഞങ്ങൾ റൂമിലേക്ക് നടന്നു. ചൗധരി ബ്രോ ഫോട്ടോസ് എല്ലാം കോപ്പി ചെയ്യുവായിരുന്നു. ഞങ്ങളും ഒന്നിച്ചുള്ള പുള്ളിയുടെ യാത്ര നാളെ അവസാനിക്കുകയാണ്.
കാറിലെ ഉറക്കം ശെരിയാകത്തതിനാൽ നേരം കളയാതെ കിടന്നുറങ്ങി.
.
Day 7
--------------------
പിറ്റേന്നു രാവിലെ റെഡിയായി റൂമിൽ നിന്നും  ഞാനും നന്ദാകിഷോറും ജമ്മു താവി റെയിൽവേ സ്റ്റേഷനിലേക്ക് ഒരു ഓട്ടോറിക്ഷ വിളിച്ചു. ചൗധരി ബ്രോയുടെ ഫ്ലൈറ്റിന് വൈകുന്നേരമാകുമെന്നതിനാൽ ജമ്മു ഒന്നു ചുറ്റിയിട്ടെ പുള്ളികാരൻ പോകുന്നുള്ളൂ.


ഞങ്ങൾ റയിൽവേ സ്റ്റേഷനിൽ നിന്നും ഡൽഹിക്ക് ടിക്കറ്റ് എടുത്തു 160₹ ജനറൽ ടിക്കറ്റ് ആയിരുന്നു. നേരത്തെ ബുക്ക് ചെയ്യാത്തതുകൊണ്ടും ദീപാവലി ആയതിനാലും സാമാന്യം നല്ല തിരക്കായിരുന്നു ട്രെയിനിൽ. പ്ലാറ്ഫോം മുഴുവൻ പിച്ചക്കരുടെ താവളമായി എനിക്കുതോന്നി. എവിടെ നോക്കിയാലും അവരെ കാണാമായിരുന്നു.


ട്രെയിനിൽ കയറി സീറ്റ് തപ്പി നടന്നു ഒരുപാടുനേരത്തെ തിരച്ചിലിനൊടുവിൽ നാട്ടിലേക്ക് പോകുന്ന ജവാന്മാരോടൊപ്പം ഇരിക്കാൻ സീറ്റ് കിട്ടി. ടോണി സിങ് റാണയും മറ്റു മൂന്നുപേരുമടങ്ങുന്ന ഹരിയാന സ്വദേശികളാണവർ (മറ്റുള്ളവരുടെ പേര് ഓർക്കുന്നില്ല). കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്ന പോലെയാണ് ട്രെയിനിലെ  യാത്രക്കാർ. മറ്റുള്ളവരെ തള്ളിമാറ്റിയും സീറ്റ് കൈവശപ്പെടുത്തും. ഞങ്ങളുടെ കൂടെ പട്ടാളക്കാർ ഉണ്ടായിരുന്നതിനാൽ ആ ഏരിയയിൽ ഒരു കുഴപ്പവും ഉണ്ടായില്ല.( പ്രശ്നം ഉണ്ടാക്കാൻ വന്നവരെ അവർ ബോഗിയിൽ നിന്ന് ഇറക്കിവിട്ടു.)
ജവാന്മാരുമായി ഞങ്ങൾ പെട്ടന്നു കമ്പനിയായി. അവർ കഴിക്കാൻ ആക്രോട്ട് (walnut) അവരുടേതായ സ്പൈസസ് ആയ ഫുഡുകളും തന്നു. ടോണി സിംങ്ങിന്റെ ഒരു വലിയ ബാഗ് മുഴുവൻ നാട്ടിലേക്കുള്ള മദ്യമാണ്. ഒരു കുപ്പി എടുത്തുവെച്ചു നന്ദാകിഷോറും അവരും കൂടി അടി ആരംഭിച്ചു. ട്രെയ്നിൽ വിൽക്കുന്ന മസാല കലർന്ന ഭക്ഷണങ്ങൾ വളരെ നല്ലതായിരുന്നു. വയറിനു പണിയാകുമോ എന്നുള്ള ഭയത്തോടെയാണ് അതൊക്കെ വാങ്ങി കഴിച്ചത്.പക്ഷെ  ഭയപ്പെട്ടപോലെയൊന്നും സംഭവിച്ചില്ല.
കാശ്മീർ അതിർത്തി കഴിഞ്ഞ് പത്താൻകോട്ട് ആയപ്പോൾ തന്നെ ഫോണിൽ തിരികെ വന്നു സിഗ്നൽ ആക്റ്റീവ് ആയി.


ഉച്ചകഴിഞ്ഞു ലുധിയാന സ്റ്റേഷനിൽ നിന്നും റൊട്ടി വാങ്ങി കഴിച്ചു. തുച്ഛമായ വില മാത്രമേ റെയിൽവെസ്റ്റേഷനിലെ റൊട്ടിക്കുള്ളൂ. ട്രെയ്നിൽ ഇടക്കുകേറിവന്ന കപട ഹിജഡ വേഷധാരിയെയും അവർ കയ്യോടെ പിടിച്ചു.


സന്ധ്യയോടെ ഹരിയാനയിലെ അംബാല സ്റ്റേഷനിൽ പട്ടാളക്കാർ ഇറങ്ങി. ഏകദേശം രാത്രി  9 മണിയോടെ ഡൽഹി റയിൽവേ സ്റ്റേഷനിൽ വന്നിറങ്ങി. അവിടെ നിന്നും നടക്കാവുന്ന ദൂരമേ മെട്രോ സ്റ്റേഷനിലേക്കുള്ളൂ.
മെട്രോ പിടിച്ചു മാളവ്യ നഗറിലുള്ള നന്ദാകിഷോറിന്റ അമ്മായിയുടെ വീട്ടിൽ പോയി കിടന്നു.
.
Day 8
-------------------------
കാശ്മീർ - ലേഹ്- ലഡാക്ക്  യാത്ര കഴിഞ്ഞു ഡൽഹിയിൽ തിരിച്ചെത്തിയ ഞങ്ങൾ നേരെ പോയത് നന്ദകിഷോറിന്റ അമ്മായിയുടെ വീട്ടിലേക്കാണ്‌. രാത്രി വൈകിയതിനാൽ അമ്മായി തന്ന കഞ്ഞിയും കുടിച്ചു കിടന്നു.


പിറ്റേന്നു രാവിലെ നന്ദകിഷോർ നോയിഡയിലേക്കും, ഞാൻ നാട്ടിലെ അയൽക്കാരനും എന്നാൽ ഫേസ്ബുക്കിലൂടെ  പരിചയപ്പെട്ട ഫ്രണ്ടുമായ അതുൽ സുരേഷിന്റെ സാകേറ്റ്ൽ ഉള്ള വീട്ടിലേക്കു പുറപ്പെട്ടു. ഉച്ചയോടെ അവരുടെ വീട്ടിൽ എത്തിച്ചേർന്നു. അവിടുന്നുതന്നെ ഉച്ചയുയൂണും കഴിച്ച് അൽപസമയം വിശ്രമത്തിനു ശേഷം വൈകുന്നേരം നടക്കാനിറങ്ങിയ ഞങ്ങൾ രണ്ടും  അവിടെ ഉള്ള DLF മാളിൽ കയറാൻ തീരുമാനിച്ചു പക്ഷേ ദീപാവലി പ്രമാണിച്ചു മാൾ അവധിയായിരുന്നു അന്ന്. അവിടെ നിന്നും ഞങ്ങൾ അടുത്ത മെട്രോപിടിച്ചു ഇന്ത്യ ഗേറ്റ് ലക്ഷമാക്കി യാത്ര തുടങ്ങി.മെട്രോ സ്റ്റേഷനിൽ നിന്നും ഒരു ഓട്ടോറിക്ഷ വിളിച്ചു. ഇന്ത്യ ഗേറ്റി നടുത്തുള്ള ജംഗ്ഷനിൽ കൊണ്ടുവന്നു വിട്ടു. നേരം ഇരുട്ടിരിക്കുന്നു ദീപാവലി ആഘോഷിക്കാൻ ധാരാളം പേർ ഉണ്ടായിരുന്നു. ഗേറ്റിനു ചുറ്റും ധാരാളം കടകളും കച്ചവടക്കാരും ഉണ്ടായിരുന്നു. കുട്ടികളെപ്പോലെ  മുതിർന്നവരും ഇലക്ട്രിക്ക് ടോയ് സ്കൂട്ടർകളും കാറുകളും അവിടെ ഓടിച്ചുനടപ്പുണ്ടായിരുന്നു.ഗേറ്റിനു കാവൽക്കാർ സമയം അനുസരിച്ചു മാറി മാറി വന്നുകൊണ്ടിരുന്നു.
ഇന്ത്യ ഗേറ്റിന്റെ കീഴിലായി സ്ഥാപിച്ചിട്ടുള്ള യുദ്ധസ്മാരകമാണ് അമർ അമർ ജവാൻ ജ്യോതി. 1971 ലെ ഇന്ത്യാ-പാകിസ്താൻ യുദ്ധത്തിൽ വീരചരമം പ്രാപിച്ച സൈനികരുടെ സ്മരണയ്ക്ക് അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയാണ് ഈ സ്മാരകം പണി കഴിപ്പിച്ചത്.
സമയം വൈകിയ കാരണം അവിടെ നിന്നും അതുലിന്റെ വീട്ടിലേക്കു പോയി. ഞങ്ങൾ ചെല്ലുമ്പോൾ അവിടെ ദീപാവലി ആഘോഷം തകൃതിയായി  നടക്കുവായിരുന്നു. വിളക്കുകൾ കത്തിച്ചും പടക്കങ്ങള്‍ പൊട്ടിച്ചും വൈദ്യുത ദീപാലങ്കാരങ്ങളാൽ മുങ്ങിയ ആഘോഷത്തിൽ ഞാനും പങ്കുചേർന്നു.
.
Day 9
--------------------


പിറ്റേന്നു രാവിലെ തന്നെ നിന്നും റെഡ് ഫോർട്ട് ലക്ഷ്യമാക്കി യാത്ര തിരിച്ചു.
ഉച്ചക്കുള്ള ട്രെയിനിലാണ്‌ ഞാൻ ആഗ്രക്കു പോകാൻ തീരുമാനിച്ചിരിക്കുന്നത്. അതുവരെ സമയം ഉള്ളതിനാൽ റെഡ് ഫോർട്ട് കണ്ടുകളയാം എന്നുകരുതി അങ്ങോട്ടുപോയി.ഒരു വലിയ നിരതന്നെ അവിടെ ടിക്കറ്റ് എടുക്കുവാൻ ഉണ്ടായിരുന്നു. പുറത്തുനിന്നും ഫോട്ടോ എടുത്തശേഷം നേരെ ഡൽഹി റെയിൽവേ സ്റ്റേഷനിൽ പോയി ആഗ്രക്കുള്ള ടിക്കറ്റ്‌ എടുത്തു. നല്ല തിരക്ക് കാരണം മഥുര വരെ നിന്നു യാത്ര ചെയ്യേണ്ടി വന്നു. നാലു മണിക്കൂർ ശേഷം ആഗ്ര സ്റ്റേഷനിൽ ഇറങ്ങി എയർഫോർസിൽ വർക്ക്ചെയ്യുന്ന ഫ്രണ്ട് ‘ജിതിൻ തോമസിനെ’ വിളിച്ചു ,പക്ഷെ അവൻ ഡ്യൂട്ടിക്ക് പോയതിനാൽ അവന്റെ കൂടെ ജോലിചെയ്യുന്ന ചിന്തുലാൽ നെ പറഞ്ഞു വിട്ടു. ഒരു റൂമും എടുക്കാനും ,ആഗ്രയിലെ കാഴ്ചകളും ദീപാവലി ആഘോഷങ്ങളും അവൻ കൊണ്ടുപോയി കാട്ടി തന്നു. തിരിച്ചു റൂമിൽ എത്തി കിടന്നു.
.
Day 10
---------------------

പിറ്റേന്ന് രാവിലെ തന്നെ ജിതിൻ അവന്റെ ഹിമാലയനിൽ വന്നു .റൂം വെക്കേറ്റ്‌ ചെയ്‌ത് ഞങ്ങൾ താജ്മഹൽ കാണാൻ പുറപ്പെട്ടു.
ലോകാത്ഭുതങ്ങളിൽ ഒന്നായ ഒരു ചരിത്ര സ്മാരകത്തിന്റെ പരിസരം വളരെ വൃത്തി ഹീനമായണ് കിടക്കുന്നത്. വളരെ നേരം ക്യുവിൽ നിന്നും ടിക്കറ്റുമായി ഞങ്ങൾ താജ്മഹൽ കോംപ്ലക്സിനുള്ളിൽ കയറി. കമാനമായ കൊട്ടാവാതിൽ കടന്നുചെന്നു കയറുമ്പോൾ കാണുന്ന ആ താജ്മഹലിന്റെ വിദൂര ദൃശ്യം ആദ്യം കാണുന്ന ഏതൊരാൾക്കും രോമാഞ്ചം ഉണ്ടാക്കും.
ഞങ്ങൾ നേരെ താജ്മഹലിന്റെ ഉള്ളിൽ കയറാൻ ക്യു നിന്നു. വളരെ നേരത്തെ കാത്തിരിപ്പിനൊടുവിൽ താജ്മഹലിന്റെ അക കാഴ്ചകൾ നമ്മെ നിരാശപ്പെടുത്തും. താജ്മഹൽ പുറമെ നിന്നു കാണാനാണ് അതിമനോഹരം. താജ്മഹലിനോട് ചേർന്നു പള്ളികളും മറ്റു കെട്ടിടങ്ങളും കാണാം അവയെല്ലാം പേരുകൾ എഴുതിയും വരച്ചും  മറ്റും വൃത്തികേടാക്കിയിരിക്കുന്നു. പുറകിൽകൂടെ യമുന നദി ശാന്തമായി ഒഴികികൊണ്ടിരിക്കുന്നു.
അവിടെ നിന്നും പുറത്തിറങ്ങിയ ഞങ്ങൾ ആഗ്ര ഫോർട്ട് കാണാൻ പോയി. ഗേറ്റിൽ നിന്നും  ടിക്കറ്റ് എടുത്തു അകത്തു കയറി.താജ്മഹലിന്‌ രണ്ടര കിലോമീറ്റർ വടക്കുപടിഞ്ഞാറായാണ്‌ ഈ കോട്ട സ്ഥിതി ചെയ്യുന്നത്.മുഗൾ ഭരണത്തിനു കീഴിൽ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട കോട്ടയായായിരുന്നു ഇത്. ബാബർ മുതൽ ഔറംഗസേബ് വരെയുള്ള മുഗൾ ചക്രവർത്തിമാർ ഇവിടെ നിന്നാണ്‌ സാമ്രാജ്യം ഭരിച്ചത്. സാമ്രാജ്യത്തിന്റെ ഏറ്റവും വലിയ ഖജനാവും ഇവിടെയായിരുന്നു. കോട്ടയുടെ ഒരുഭാഗത്ത് നിന്നാൽ താജ്മഹലിന്റ വിദൂര ദൃശ്യം കാണാനാവും.
അവിടെ നിന്നും ഇറങ്ങിയ ഞങ്ങൾ ഉച്ചഭക്ഷണത്തിന് ശേഷം ജിതിൻ എന്നെ  റയിൽവേ സ്റ്റേഷനിൽ കൊണ്ടുപോയി വിട്ടു . ട്രെയിൻ എല്ലാം ലേറ്റ് ആയതിനാൽ  വളരെ അധികം സമയം റെയിൽവേ സ്റ്റേഷനിൽ ചെലവഴിക്കേണ്ടി വന്നു . തിരിച്ചു ആഗ്ര മുതൽ ഡൽഹി വരെ ട്രെയ്നിൽ നിന്ന്‌ യാത്ര ചെയ്യേണ്ടി വന്നു. ഒടുവിൽ കാൽ വേദന വന്നപ്പോൾ നിലത്തു ഇരുന്നു ആയിരുന്നു പിന്നീടുള്ള യാത്ര. ഡൽഹി സ്റ്റേഷനിൽ ഇറങ്ങി, മെട്രോയിൽ നോയിഡ ബൊട്ടാണിക്കൽ ഗാർഡനിൽ ഇറങ്ങി. നന്ദ കിഷോറിന്റെ റൂമിൽ പോയി കിടന്നു.
.
Day 11
-----------------------
പിറ്റേന്നു കൊണ്ടുവന്ന ഡ്രസ് എല്ലാം മുഷിഞ്ഞപ്പോൾ 2 എണ്ണം എടുത്തു അലക്കി വെയിലത്തു ഇട്ടു.  അതുകഴിഞ്ഞു ഞങ്ങൾ എനിക് ഡ്രസ് വാങ്ങാനും ഹയർ കട്ട് ചെയ്യാനും ചാലാല മാർക്കറ്റിലേക്ക് പോയി. അവിടെ നിന്നും മടങ്ങി റൂമിൽ വന്നു റെഡി ആയി നന്ദകിഷോറിന്റെ ഫ്രണ്ട് ആയ അഞ്ജലിയും ആയി ഫുഡ്‌കഴിക്കാൻ ഒരു തമിഴ് ഹോട്ടലിൽ കയറി ഒനിയൻ മസലദോശ കഴിച്ചു. അവിടെ നിന്നും ഞങ്ങൾ അക്ഷർധാം ടെംപിൾ കാണാൻ മെട്രോ കയറി.2005ൽ പണിത വളരെ മനോഹരമായ ക്ഷേത്രമാണ് അക്ഷർധാം. നല്ല തിരക്കായിരുന്നതിനാൽ നേരം ഇരുട്ടി അവിടെ മുഴുവൻ കണ്ടു കഴിഞ്ഞപ്പോൾ . അവിടെ നിന്നും നേരെ കോണാർക്ക് പ്ലേസിൽ പോയി അല്ലറ ചില്ലറ ഷോപ്പിംഗ് ഒകെ ചെയ്തു നേരെ റൂമിൽ പോയി കിടന്നു.
.
Day 12
-----------------------പിറ്റേന്നു രാവിലെ അവൻ കോളേജിലേക്കും ഞാൻ റെഡിയായി എന്റെ അടുത്ത ലക്ഷ്യസ്ഥാനമായ ‘ലോട്ടസ് ടെംപിൾ’ കാണാൻ ഇറങ്ങി. ‘കൽകാജി മന്ദിർ’ മെട്രോ സ്റ്റേഷനിൽ ഇറങ്ങി നടക്കാവുന്ന ദൂരമേ ലോട്ടസ് ടെംപിളിലേക്കുള്ളൂ. ബഹായി മത വിശ്വാസികളുടെ ആരാധനലയമാണ് ഇത്. നിർഭാഗ്യവശാൽ തിങ്കളാഴ്ച അവധി ആയിരുന്നതിനാൽ പുറത്തുനിന്നും ചിത്രങ്ങൾ പകർത്തിയ ശേഷം മറ്റൊരു പ്രധാന സ്ഥലമായ ‘അഗ്രസങ്കി ബാവോലി’ കാണാൻ സിറ്റിയിലേക്ക് പോയി. ചരിത്ര പ്രാധാന്യമുള്ള ഒരു കിണറാണ് ഇത്. അവിടെ ക്ലാസ് കഴിഞ്ഞു എത്തിയ നന്ദാകിഷോറും അഞ്ജലിയും ആയി നേരെ ഡൽഹി 6 ചാന്ദിനി ചൗക്ക് കാണാൻ പോയി. ഇലക്‌ട്രോണിക് സാധാനങ്ങൾക് എല്ലാത്തിനും വൻ വിലക്കുറവാണ് ഇവിടെ. അവിടെ അടുത്തുള്ള ഒരു സിക്ക് ക്ഷേത്രവും ഞങ്ങൾ സന്ദർശിച്ചു. വളരെ നല്ല പെരുമാറ്റത്തിനുടമകൾ ആണവർ.അവിടെ നിന്നും വീണ്ടും കോണാർക്ക് പ്ലേയിസിനടിയിലുള്ള പാലിക ബസാർ പോയി ചെറിയ ഷോപ്പിംഗ് നടത്തി. ശേഷം റൂമിൽ പോയി കിടന്നു.
.
Day 13
----------------------
പിറ്റേന്നു രാവിലെതന്നെ എയർപോർട്ടിലെക്ക് യാത്രയായി. ഒരുമണിക്കു ആണ് ഫ്ലൈറ് അവിടെ എയർപോർട്ടൽ നിന്നും ഇടിലിയും മറ്റും കഴിച്ച ശേഷം അവിടെ ഒകെ ഒന്നും ചുറ്റി കണ്ടു. പോകും മുൻപ് സ്റ്റാർബക്സിൽ കയറി ഒരു കോഫിയും കുടിച്ചു. നേരെ ഫ്ലൈറ്റിൽ കയറി സീറ്റിൽ സ്ഥാനമുറപ്പിച്ചു . 5 മണിയോടെ നെടുമ്പാശേരി വിമാനം വന്നിറങ്ങി. അവിടെനിന്നും ആലപ്പുഴയിലേക്ക് ആനവണ്ടി വോൾവോ പിടിച്ചു വീട്ടിലെത്തി..

Comments

Post a Comment

Popular posts from this blog

The Motorcycle Diaries

ഒരു മണ്‍സൂണ്‍ ഡ്രൈവ്